കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിനെ സ്ഥലംമാറ്റി. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ് നിയമനം.
ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന കെ.കെ. ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായും, തൊടുപുഴ കോടതിയിലെ പി.എസ്. ശശികുമാറിനെ തൃശൂരിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ളവരെ കുറ്റമുക്തരാക്കി വിധി പ്രസ്താവിച്ചതിന് പിന്നാലെ ഹണി എം. വർഗീസിന് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ ഹൈക്കോടതിക്ക് നിവേദനവും നൽകിയിരുന്നു.
ജുഡീഷ്യറിയിലെ ഒരു സാധാരണ സ്ഥലംമാറ്റ നടപടിയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ കാണുന്നത്.
ഹണി എം. വർഗീസ് ആലപ്പുഴയിലേക്ക് മാറുന്നതോടെ, നടി ആക്രമിക്കപ്പെട്ട കേസിലെ ബാക്കി നിയമനടപടികൾ ഇനി പുതിയ ജഡ്ജിയായിരിക്കും കൈകാര്യം ചെയ്യുക.